2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

വെള്ളിക്കിട്ടത്തിനു വിഷാദം

കുന്തുരുക്കവും കര്‍പ്പൂരവും തീയില്‍ ഒത്തിരി ഉരുകുന്നു, പുകയുന്നു. ഉല ശക്തിയായി ഊതുന്നു. ഈയം തീയില്‍ ഉരുകുന്നു. ഹ്രുദയം മറ്റെന്തിനേക്കാളും കാപട്യമുള്ളതാണു, അതിനെ ആര്‍ക്കാണു മനസ്സിലാക്കാന്‍ കഴിയുക. പുതു തലമുറ പകല്‍ വെളിച്ചം കാണുകയും ഭൂമിയില്‍ വസിക്കുകയും ചെയ്തു. എന്നാല്‍ അറിവിലേക്കുള്ള മാര്‍ഗ്ഗം അവര്‍ പഠിച്ചില്ല. പാതകള്‍ മനസ്സിലാക്കിയില്ല, കരസ്ഥമാക്കിയുമില്ല. നിസ്സാരന്മാര്‍ മുതല്‍ മഹാന്മാര്‍ വരെ അന്യായ ലാഭത്തില്‍ ആര്‍ത്തി പൂണ്ടിരിക്കുന്നു. പ്രവാചകനും പുരോഹിതനും ഒന്നുപോലെ കപടമായി പെരുമാറുന്നു. അവര്‍ അശ്രദ്ധയോടെ ജനത്തിന്റെ മുറിവുകള്‍ വച്ചുകെട്ടുന്നു. സമാധാനമില്ലാതിരിക്കെ സമാധാനം, സമാധാനം എന്ന് അവര്‍ ഉറക്കെ പറയുന്നു. ഭൂമി രക്തരൂക്ഷിതമായ അപരാധങ്ങള്‍ കൊണ്ടും പട്ടണങ്ങള്‍ അക്രമം കൊണ്ടും നിറഞ്ഞിരിക്കുന്നു. അഹങ്കാരം തളിര്‍ക്കുകയും അനീതി പുഷ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. ശുദ്ദീകരണമെല്ലാം വെറുതെയാണു, ദുഷ്ടതയും ദുഷ്ടരും നീക്കം ചെയ്യപ്പെടുന്നില്ല. നിത്യാഗ്നിയില്‍ എറിയപ്പെടും വരെ തള്ളിക്കളഞ്ഞിരിക്കുന്നതിനാല്‍ 'വെള്ളിക്കിട്ടം' എന്നേ ഇവ അറിയപ്പെടുന്നുള്ളൂ.

ഞാന്‍ മനുഷ്യനെ സരളഹ്രുദയനായി സ്രുഷ്ടിച്ചു, എന്നാല്‍ അവന്റെ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ അവന്റെ തന്നെ സ്രുഷ്ടിയാണു. തിന്മ ഭീരുത്വം നിറഞ്ഞതാണു, അതു തന്നെ തന്നെ ശിക്ഷിയ്ക്കുന്നു. മനസ്സാക്ഷിയുടെ സമ്മര്‍ദ്ദത്തില്‍ അതു പ്രതിബന്ധങ്ങളെ പര്‍വതീകരിക്കുന്നു. ജലത്തിനരികെ നില്‍ക്കുന്ന ഒരു വ്രുക്ഷവും തന്റെ ഉയര്‍ച്ചയില്‍ അഹങ്കരിക്കാതിരിക്കയും തന്റെ അഗ്രം മേഘങ്ങള്‍ വരെ ഉയര്‍ത്താതിരിക്കുകയും ചെയ്യട്ടെ. ഒരു ദിവസത്തേയ്ക്കു ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം ! ഞാങ്ങണ പോലെ തലകുനിയ്ക്കുന്നതും, ചാക്കു വിരിച്ച് ചാരവും വിതറി അതില്‍ നിവര്‍ന്നു കിടക്കുന്നതും ആയിരിക്കരുത്. ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ യഥാര്‍ഥ ഉപവാസം ? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും, ഭവന രഹിതനെ വീട്ടില്‍ സ്വീകരിയ്ക്കുകയും നഗ്നനെ ഉടുപ്പിയ്ക്കുകയും സ്വന്തക്കാരില്‍ നിന്നു ഒഴിഞ്ഞു മാറാതിരിക്കയും ചെയ്യുന്നതല്ലേ അത് ? നിന്റെ ഇഷ്ടങ്ങള്‍ അനുവര്‍ത്തിക്കുന്നതില്‍ നിന്നും പിന്തിരിയുക. നിന്റെ താത്പ്പര്യങ്ങള്‍ അന്വേഷിക്കാതേയും സ്വന്തം വഴികളിലൂടെ നടക്കാതേയും വ്യര്‍ഥ് ഭാഷണത്തില്‍ ഏര്‍പ്പെടാതെയും കരുതലോടെയിരിക്കുക. നീതി നിന്റെ മുന്‍പില്‍ നടക്കട്ടെ. ചിലന്തിവല നെയ്യല്ലെ, അണലി മുട്ടയില്‍ അടയിരിക്കല്ലെ, തിന്മയെ ഗര്‍ഭം ധരിച്ച് അനീതിയെ പ്രസവിക്കരുതെ. ജ്ഞ്ഞാനവും ശക്തിയും വിവേകവും എവിടെയുണ്ടെന്ന് അറിയുക. ദീര്‍ഘായുസ്സും ജീവനും സമാധാനവും കുണ്ണുകള്‍ക്കു പ്രകാശവും എവിടെയുണ്ടെന്നു അപ്പോള്‍ നീ ഗ്രഹിക്കും.

അഭിപ്രായങ്ങളൊന്നുമില്ല: